Sunday, January 18, 2009

കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് കണ്ണുകളെന്തിനുവേറെ?


കുനിഞ്ഞ ശിരസ്സുമായി ബുഷ് വരികയാണ്.ഒറ്റയ്ക്കല്ല.താങ്ങാന്‍ രണ്ടു തടിമാടന്മാര്‍.ജനലിലൂടെ ഈ കാഴ്ചകണ്ട് പുഞ്ചിരിതൂകി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമ.

ബുഷ് വിടവാങ്ങിയതിനു പിറ്റേന്ന് മാതൃഭൂമി പത്രത്തിന്റെ അവസാനപേജിലാണ് അര്‍ത്ഥഗര്‍ഭമായ ഈ ചിത്രം കണ്ടത്.

നെതര്‍ലന്‍ഡ്‌സിലെ മദാം തുസ്സാഡ്‌സ് മെഴുകുമ്യൂസിയത്തിലേക്കാണ് ബുഷിന്റെ വരവ്.ഒബാമ നേരത്തേതന്നെ അവിടെ സ്ഥാനം പിടിച്ചിരുന്നു.

പറഞ്ഞുവരുന്നത് മെഴുകുപ്രതിമകളെക്കുറിച്ചല്ല.ഈ കാഴ്ച പകര്‍ത്തിയ രണ്ടു ക്യാമറക്കണ്ണുകളെക്കുറിച്ചാണ്.ഒരാളെ ചിത്രത്തില്‍ തന്നെ കാണാം.ബുഷ് പടിയിറങ്ങിയ ദിവസം രണ്ടുപേര്‍ ബുഷിന്റെ പ്രതിമ താങ്ങിക്കൊണ്ടുപോകുന്ന ദൃശ്യത്തില്‍ അയാള്‍ തൃപ്തനായതുപോലെ.സുതാര്യമായ ജനലിനപ്പുറത്തെ ഒബാമപ്പുഞ്ചിരി അയാള്‍ “മിസ്സ്” ചെയ്തില്ലേ?ബുഷിന്റെ പിന്‍ഭാഗവും ഏറിവന്നാല്‍ ജനാലച്ചില്ലിലൂടെയുള്ള ഒബാമയുടെ ഔട്ട്‌ലൈനും മാത്രമല്ലേ അയാള്‍ക്ക് കിട്ടിയിട്ടുണ്ടാകുക?

എന്നാല്‍ നാം കാണുന്ന ഈ ഫ്രെയിം ക്യാമറക്കണ്ണിലൂടെ ആദ്യം കണ്ട മിടുക്കനായ ഫോട്ടോഗ്രാഫറോ?ഒറ്റ ക്യാമറക്കണ്‍ചിമ്മലിലൂടെ അയാള്‍ കുറിച്ചിട്ടത് അമേരിക്കയുടെ ചരിത്രത്തിലെ നിര്‍ണ്ണായകനിമിഷം തന്നെയല്ലേ?മെഴുകുപോലെ ഒരുകിയൊലിക്കാത്ത ഒരുപാട് ഒരുപാട് കാര്യങ്ങള്‍ ബുഷിന്റെ കുനിഞ്ഞശിരസ്സിലും ഒബാമയുടെ പുഞ്ചിരിയിലും ഒളിഞ്ഞിരിപ്പില്ലേ?

ഈ നിമിഷം മിസ്സ് ചെയ്ത “കൊജ്ഞാണനെക്കൂടി” ചിത്രത്തില്‍ ഉള്‍ക്കൊള്ളിക്കാനായി അയാള്‍ക്ക്.

“കണ്ണുവേണമിരുപുറമെപ്പോഴും
കണ്ണുവേണം മുകളിലും താഴേം
കണ്ണിലെപ്പോഴും കത്തിജ്ജ്വലിക്കു-
മുള്‍‌ക്കണ്ണുവേണം അണയാത്ത കണ്ണ്”
എന്ന് കടമ്മനിട്ട പറഞ്ഞത് പത്രഫോട്ടോഗ്രാഫര്‍‌മാരോടാണോ?

കാര്‍ട്ടൂണിസ്റ്റുകള്‍ക്കും വേണം വേറിട്ട കണ്ണുകള്‍ എന്നു തെളിയിക്കാനായി ഇതേ ദിവസം ഇ-മെയില്‍ ഫോര്‍വാഡ് ആയി ഒരു ഉഗ്രന്‍ കാര്‍ട്ടൂണ്‍ കൂടി കിട്ടി.


ഇതിലപ്പുറം എന്തു പറയാന്‍?

Saturday, January 3, 2009

2008ലെ ശ്രദ്ധേയമായ കാര്‍ട്ടൂണ്‍ തിരഞ്ഞെടുക്കാം

കഴിഞ്ഞ വര്‍ഷം ഈ ബ്ലോഗില്‍ നല്‍കിയ കാര്‍ട്ടൂണുകളില്‍ ചിലത് താഴെ നല്‍കുന്നു.ഇവയില്‍ ഏറ്റവും ശ്രദ്ധേയമെന്നു തോന്നുന്ന കാര്‍ട്ടൂണ്‍ ഏതാണ്?തിരഞ്ഞെടുക്കുമല്ലോ.